
കോൺഗ്രസ് എം.പി എം.കെ രാഘവനെ കണ്ണൂര്‍ മാടായി കോളജ് കവാടത്തില്‍ തടഞ്ഞ് പ്രവര്‍ത്തകര്‍. മാടായി കോളജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ചാണ് വഴി തടഞ്ഞത്. എം.കെ. രാഘവന് ചെയര്‍മാനായ സഹകരണ സൊസൈറ്റിക്ക് കീഴിലുള്ള കോളജില്‍ ബന്ധുവായ സി.പി.എം പ്രവര്ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തിലാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇന്റര്‍വ്യൂ നടക്കുന്ന ഹാളിലെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്റർവ്യൂ നിരീക്ഷിക്കുന്നതിനായി എം.പി കോളജിൽ എത്തിയപ്പോൾ പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. ഒടുവിൽ പൊലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. രണ്ട് പോസ്റ്റിലേക്കായിരുന്നു ഇന്റര്‍വ്യൂ. എന്നാൽ ഇന്റര്‍വ്യൂവിന് മുമ്പ് തന്നെ സി.പി.എം പ്രവർത്തകന് നിയമനം നൽകാൻ നീക്കം നടത്തുന്നതായാണ് ആരോപണം.
കോഴ വാങ്ങി സി.പി.എം–ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പിൻവാതിൽ നിയമനം നടത്തുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് നിയമനത്തിനുള്ള നീക്കമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഇതു സംബന്ധിച്ച് മുന്നൂറോളം പ്രവര്‍ത്തകര്‍ ഒപ്പിട്ട പരാതി മണ്ഡലം പ്രസിഡന്റ് മുതല്‍ ബ്ലോക്ക്, ഡി.സി.സി, കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വം വരെയുളളവര്‍ക്ക് നൽകിയിട്ടുണ്ട്.