മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം കീഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണു സംഭവം. സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട വാഹനത്തിന്റെ ചില്ല് ഹെൽമറ്റ് ഉപയോഗിച്ചു അടിച്ചു തകർക്കുകയായിരുന്നു.
മുക്കത്തെ ഒരു ബാറിൽ തിങ്കളാഴ്ച അബൂബക്കർ സിദ്ദിഖ് സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. പുറത്തിറങ്ങിയപ്പോൾ ഇയാളുടെ ബൈക്കിന്റെ ചാവി കൊടുക്കാത്തതിനെ ചൊല്ലി മറ്റൊരു സുഹൃത്തുമായി ബാറിനു മുന്നിൽ ചെറിയ തർക്കമുണ്ടായി. മദ്യലഹരിയിലായതിനാലാണ് ഇയാൾക്ക് സുഹൃത്ത് ബൈക്കിന്റെ ചാവി കൊടുക്കാതിരുന്നത്. തുടർന്ന് അബൂബക്കർ സിദ്ദിഖ് മുക്കം പൊലീസ് സ്റ്റേഷനിലെത്തി ഇതിൽ പരാതി നൽകി. ചാവി പുലർച്ചെ നൽകാമെന്നു പറഞ്ഞ് പൊലീസ് ഇയാളെ പറഞ്ഞയക്കുകയായിരുന്നു.
എന്നാൽ, ഇന്നു പുലർച്ചെ കരിങ്കല്ലുമായി പൊലീസ് സ്റ്റേഷനിലെത്തി അബൂബക്കർ സിദ്ദിഖ് ഭീഷണി മുഴക്കി. പൊലീസ് സംയമനം പാലിച്ച് ഇയാളെ ശാന്തനാക്കി മടക്കിയയച്ചു. വീണ്ടും എത്തിയ ഇയാൾ സ്റ്റേഷനുമുന്നിൽ നിർത്തിയിട്ട പൊലീസ് വാഹനത്തിന്റെ ഗ്ലാസ് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചുതകർത്തു. ഇതോടെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. വാഹനത്തിന് അയ്യായിരം രൂപയുടെ നഷ്ടം വരുത്തിയെന്നാണു വിലയിരുത്തൽ. വൈദ്യപരിശോധനയ്ക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
