
നാദാപുരം: കണ്ടിവാതുക്കൽ അഭയഗിരിയിൽ കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിൽ വൻ തീപിടുത്തം. 50 ഏക്കറോളം കൃഷി ഭൂമിയാണ് കത്തി നശിച്ചത്.
കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളിൽ ഇന്നലെ തീപിടിച്ചിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ തീ കോഴിക്കോട് ജില്ലയുടെ ഭാഗത്തേക്ക് പടർന്ന് കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിള കൃഷിയുമാണ് കത്തി നശിച്ചത്. പാനൂരിൽ നിന്നും അഗ്നി ശമന സേന സ്ഥലത്തെത്തി. എന്നാൽ, കാടിന്റെ ഉൾഭാഗത്ത് കടക്കാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്ന ഭാഗത്തുള്ള തീ അഗ്നിശമന അണച്ചു. ഉയർന്ന ഭാഗങ്ങളിലുള്ളത് നാട്ടുകാരാണ് അണച്ചത്. തീ അണച്ചെങ്കിലും കൃഷിയിടത്ത് പല ഭാഗത്ത് നിന്നും തീയും പുക ഉയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. തീപിടുത്തം കർഷകർക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത്.