‘രണ്ട് കാലിൽ കോളജിൽ കയറില്ല’; കോളജ് പ്രിൻസിപ്പലിന് എസ്.എഫ്.ഐ ഭീഷണി

‘രണ്ട് കാലിൽ കോളജിൽ കയറില്ല’; കോളജ് പ്രിൻസിപ്പലിന് എസ്.എഫ്.ഐ ഭീഷണി

കോഴിക്കോട്: മർദനത്തിന് പിന്നാലെ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പലിന് എസ്.എഫ്.ഐയുടെ ഭീഷണിയും. അധ്യാപകൻ രണ്ട് കാലിൽ കോളജിൽ കയറില്ലെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു.

പറഞ്ഞത് ചെയ്യാനുള്ള കഴിവ് എസ്.എഫ്.ഐക്കുണ്ട്. അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്.എഫ്.ഐക്ക് അറിയാം. ഇപ്പോൾ സംയമനം പാലിക്കുകയാണ്. പ്രിൻസിപ്പലിനെ അടിച്ച് ആശുപത്രിയിലാക്കാൻ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ അത് ചെയ്തേനെയെന്നും നവതേജ് വ്യക്തമാക്കി.

കൊയിലാണ്ടി ഗുരുദേവ കോളജില്‍ ബിരുദ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കെയാണ് ഇന്നലെ സംഘർഷമുണ്ടായത്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിലെ തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഒരു വിഭാഗം എസ്.എഫ്.ഐക്കാർ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ ഭാസ്കർ ആരോപിച്ചു. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പ്രിൻസിപ്പൽ പരാതി നൽകിയിട്ടുണ്ട്.

അതിനിടെ, അധ്യാപകര്‍ മർദിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി. അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐ പറയുന്നത്. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്‍റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!