
കുറ്റ്യാടി: വട്ടിപ്പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കുറ്റ്യാടി പൊലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. നിട്ടൂർ കുഞ്ഞപ്പകുരുക്കണ്ണംകണ്ടി സതീശനെയാണ് കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരം (63) എസ്.ഐ പി.സി.ജയൻ അറസ്റ്റ് ചെയ്തത്.
ഇടപാടുകാരിൽ നിന്ന് ഈടായി വാങ്ങിവെച്ച 51 ചെക്കുകൾ, അത്രയും മുദ്രപ്പത്രങ്ങൾ,റവന്യൂ സ്റ്റാമ്പ് പതിച്ച പേപ്പറുകൾ,വാഹന ആർ.സി എന്നിവയും ലഭിച്ചു. ലക്ഷം രൂപക്ക് മാസം പതിനായിരം രൂപ നിരക്കിലാണ് പലിശ ഈടാക്കിയിരുന്നത്.
പലിശ മുടങ്ങിയാൽ ചെക്കുകൾ കോടതിയിൽ ഹാജരാക്കി ഇടപാടുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാറുണ്ടെന്നും പറഞ്ഞു. ഇയാൾ അറസ്റ്റിലായതോടെ ഏതാനും പേർ പരാതിയുമായി എത്തി. അവരെ കേസിലെ സാക്ഷികളാക്കിയിട്ടുണ്ട്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ചതായും പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ കേസിൽ കൈവേലി സ്വദേശി ലിനിലിനെ അറസ്റ്റ് ചെയ്തിരുന്നു.